കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് പണം തട്ടിയ കേസിലെ പ്രധാന പ്രതി അറസ്റ്റിൽ . തലശ്ശേരി സ്വദേശി മുഹമ്മദ് ഒനാസിസ് ആണ് പിടിയിലായത് .രണ്ട് വര്‍ഷം മുൻപ് വിദേശത്തേക്ക് കടന്ന മുഹമ്മദ് ഒനാസിസ് നാട്ടിലേക്ക് വരാന്‍ പഞ്ചാബിലെ അമൃതസര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോഴാണ് പോലീസിന്റെ വലയിൽ കുടുങ്ങിയത്. ചക്കരക്കല്ല് പോലീസിന്റെ പ്രത്യേക സംഘം അംഗം പ്രതി നാട്ടിലെത്തിച്ചു. വിദേശത്തേക്ക് മുങ്ങിയ മുഹമ്മദ് ഒനാസിസിനായി നേരത്തെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കേസിന് ആസ്പദമായ സംഭവം നടന്നത് 2019 ലാണ്.മുഹമ്മദ് ഒനാസിസും സംഘവും എണ്‍പതിലധികം പേരില്‍ നിന്ന് രണ്ട് കോടിയോളം രൂപയാണ് തട്ടിയെടുത്തത്.ഓരോരുത്തരില്‍ നിന്നുമായി 5 ലക്ഷം രൂപയാണ് ജോലിക്കായി ആവശ്യപ്പെട്ടത്. ഇതില്‍ രണ്ടര ലക്ഷം രൂപ അഡ്വാന്‍സായി കൈപ്പറ്റി. ബാക്കി തുക ജോലി ലഭിച്ചതിനുശേഷം നല്‍കണമെന്നായിരുന്നു കരാര്‍.
കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ മുന്‍ പ്രാദേശിക നേതാവ് രാജേഷ് കഴിഞ്ഞവര്‍ഷം പിടിയിലായിരുന്നു. രാജേഷിന് എതിരെ പരാതികള്‍ ഉയര്‍ന്ന ഉടനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. സി പി എം നേതാക്കളുടെ പേര് ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടത്തിയത്. മുഹമ്മദ് ഒനാസിസിന്റെ അക്കൗണ്ട് വഴിയാണ് പണം സ്വീകരിച്ചിരുന്നത്. കിയാല്‍ ഡയറക്ടര്‍ ബോര്‍ഡില്‍ സ്വാധീനം ഉണ്ട് എന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
ഉദ്യോഗാര്‍ത്ഥികളെ വിമാനത്താവള പരിസരത്തേക്ക് വിളിച്ചുവരുത്തി അവിടെ വെച്ചാണ് സര്‍ട്ടിഫിക്കറ്റുകളും മറ്റും രേഖകളും കൈപ്പറ്റിയത്. മുഹമ്മദ് ഒനാസിസിന് എതിരെ ചക്കരക്കല്ല് 1 പിണറായി, എടക്കാട്, കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനുകളിലായി ലഭിച്ച പരാതികളിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.