കൊച്ചി:ശബരിമലയില്‍ വനിത ആക്ടിവിസ്റ്റുകളുടെ പ്രവേശനത്തെ സംസ്ഥാന സർക്കാർ പിന്തുണച്ചെന്ന് ഹൈക്കോടതി.ശബരിമലയിൽ പ്രവേശനം നടത്തിയ ബിന്ദു അമ്മിണി അയ്യപ്പ ഭക്തയല്ലെന്നും ആക്ടിവിസ്റ്റ് ആണെന്നും കോടതി പറഞ്ഞു. ശബരിമലയിൽ ആക്ടിവിസ്റ്റുകളായ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെതിരെയാണ് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രക്ഷോഭം നടത്തിയതെന്നും എന്നാൽ സംസ്ഥാന സര്‍ക്കാര്‍ ആക്ടിവിസ്റ്റുകള്‍ കയറുന്നതിനെ പിന്തുണച്ചുവെന്നും കോടതി പറഞ്ഞു. ബിന്ദു അമ്മിണിക്കെതിരേ ബിജെപി പ്രവര്‍ത്തകര്‍ മുളക് സ്പ്രേ ചെയ്തുവെന്ന കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ ആയിരുന്നു ഹൈക്കോടതി ഇത്തരത്തിൽ പരാമർശം നടത്തിയത്.
ശബരിമല യുവതി പ്രവേശന വിധി വന്ന സമയത്ത് സംസ്ഥാനത്തെ അന്തരീക്ഷം ഏറെ പ്രക്ഷുബ്ദമായിരുന്നു. ഒരു ഭാഗത്ത് വിധിക്കെതിരെ ബിജെപി., ആര്‍എസ്എസ് എന്നിവയും മറ്റ് ഹിന്ദു സംഘടനകളും മറുവശത്ത് സംസ്ഥാന സര്‍ക്കാരുമാണ് ഉണ്ടായിരുന്നത്. ബി.ജെ.പിയും മറ്റു ഹൈന്ദവ സംഘടനകളും ആക്ടിവിസ്റ്റ് ആയ സ്ത്രീയുടെ ശബരിമല പ്രവേശനം എതിർത്തപ്പോൾ സര്‍ക്കാര്‍ ആക്ടിവിസ്റ്റുകളെ പിന്തുണക്കുകയായിരുന്നുവെന്നും ജസ്റ്റിസ് സുധീന്ദ്ര കുമാര്‍ വ്യക്തമാക്കി.
കേസിൽ പ്രതികള്‍ക്കെതിരായി സമര്‍പ്പിക്കപ്പെട്ടിട്ടുള്ള വീഡിയോ ദൃശ്യത്തില്‍ രണ്ട് പ്രതികളുടേയും ദൃശ്യങ്ങളില്ല. കൂടാതെ സംഭവത്തിൽ വ്യക്തമായ സാക്ഷിമൊഴികളോ മറ്റ് തെളിവുകളോ ഇല്ലെന്നും കോടതി പറഞ്ഞു.കേസിലെ ഒന്നാം പ്രതിയായ അഭിഭാഷകനും രണ്ടാം പ്രതിയായ ബി.ജെ.പി. നേതാവും കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സ്ഥാനാര്ഥിമായിരുന്നു. എന്നിട്ടും ഇരുവരേയും തിരിച്ചറിയാന്‍ വൈകിയെന്നും കോടതി വ്യക്തമാക്കുന്നു. എന്നാൽ കേസിൽ പ്രതികളായ പ്രതീഷ് ആര്, സി.ജി. രാജഗോപാല്‍ എന്നിവര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.