കോഴിക്കോട്: രോഗിയായ കുട്ടിയുടെ ചികിത്സയ്ക്ക് സാമൂഹ മാധ്യമങ്ങളിലുടെ ലഭിച്ച പണം തട്ടിയെടുത്തെന്ന പരാതിയിൽ ഫിറോസ് കുന്നംപറമ്പിലിനെ പോലീസ് ചോദ്യം ചെയ്തു. വയനാട് മാനന്തവാടി സ്വദേശികളായ സഞ്ജയ്യുടെയും ആരതിയുടെയും പരാതിയിലാണ് പോലീസ് നടപടി.എന്നാൽ തനിക്ക് എതിരായ പരാതി അടിസ്ഥാനരഹിതമെന്നാണ് ഫിറോസിൻറെ വാദം.
വയനാട് മാനന്തവാടി സ്വദേശിയായ സഞ്ജയ്ക്കും ആരതിയ്ക്കും ജനിച്ച കുഞ്ഞിന് വൻകുടലിന് വലിപ്പ കുറവായിരുന്നു. ഇതിന്റെ ചികിത്സയ്ക്കായി കുഞ്ഞിന്റെ ദുരിത ജീവിതം പകർത്തി ഫിറോസ് കുന്നംപറമ്പിൽ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു. തുടർന്ന് സഞ്ജയ്യുടെയും ഫിറോസ് നിർദ്ദേശിച്ച മറ്റൊരാളുടെയും പേരിൽ അക്കൗണ്ടും തുറന്നു. ഈ അക്കൗണ്ടിലേക്ക് പലകോണുകളിൽ നിന്നും സഹായമെത്തി. എന്നാൽ തുക നിർബന്ധിച്ച് ചെക്ക് ഒപ്പിട്ടുവാങ്ങിച്ച് ഫിറോസ് തട്ടിയെടുത്തെന്നാണ് കുട്ടിയുടെ മാതാപിതാക്കളുടെ പരാതി. കുട്ടിയുടെ ചികിത്സയ്ക്ക് ആവശ്യമായ തുകപോലും ഫിറോസ് നൽകിയില്ലെന്നും ഇവർ ആരോപിക്കുന്നു.
എന്നാൽ കുട്ടിയുടെ മാതാപിതാക്കളുടെ ആരോപണത്തെ ഫിറോസ് നിഷേധിച്ചു. കുട്ടിയുടെ ചികിത്സയ്ക്ക് ആവശ്യമായ പണം നൽകിയിട്ടുണ്ടെന്നാണ് ഇയാളുടെ വിശദീകരണം. ബാക്കി വരുന്ന പണം രോഗികളായ മറ്റുള്ളവർക്ക് നൽകാമെന്ന് നേരത്തെ ധാരണയുണ്ടാക്കിയുന്നു. ധാരണ അനുസരിച്ച് ബാക്കി തുക മറ്റ് രോഗികൾക്ക് കൈമാറിയിട്ടുണ്ടെന്നും ഫിറോസ് വിശദികരിക്കുന്നു.