തിരുവനന്തപുരം: കേരളത്തിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുകയാണെന്ന് മുഖ്യമന്ത്രി.സംസ്ഥാനത്ത് ഒരു വർഷമായി അടച്ചിട്ട സിനിമാ തീയറ്ററുകൾ ജനുവരി അഞ്ച് മുതൽ തുറന്ന് പ്രവർത്തിക്കുമെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു.കോവിഡ് വന്നതോടുകൂടി ആയിരക്കണക്കിന് ആളുകളുടെ ജീവിതമാണ് പ്രതിസന്ധിയിലായത്. ഇത് പരിഗണിച്ചാണ് തിയറ്ററുകൾ തുറക്കാൻ അനുമതി നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കരുതലുകൾ എടുത്ത് നിയന്ത്രണങ്ങൾ കുറയ്ക്കുകയാണ്. ജനങ്ങളുടെ ഉപജീവനമാർഗം, മാനസിക, സാമൂഹ്യക്ഷേമവും സംരക്ഷിക്കാനാണ് ഈ ഇളവ്. തിയറ്ററുകൾ ജനുവരി 5 മുതൽ തുറക്കാം. ഒരു വർഷമായി തിയറ്ററുകൾ അടഞ്ഞുകിടക്കുന്നു. സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് പേർ പ്രതിസന്ധിയിലാണ്. ഇതിൻറെ ഭാഗമായാണ് നിയന്ത്രണങ്ങളോടെ തിയറ്ററുകൾ തുറക്കുന്നത്. പകുതി ടിക്കറ്റുകളേ വിൽക്കാവൂ. അത്ര പേരെയെ പ്രവേശിപ്പിക്കാവൂ. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. ഇല്ലെങ്കിൽ കർശനനടപടിയുണ്ടാകും. മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജനുവരി 5 മുതൽ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഉത്സവങ്ങളും കലാപരിപാടികളും നിയന്ത്രണങ്ങളോടെ തുടങ്ങും. ആളുകളുടെ എണ്ണം കൃത്യമായി നിയന്ത്രിക്കണം.അതുറപ്പാക്കാനുള്ള ചുമതല പോലീസും സെക്ടറൽ മജിസ്ട്രേറ്റുമാർക്കുമായിരിക്കും. മതപരമായ ഉത്സവങ്ങൾ സാംസ്കാരികപരിപാടികൾ കലാപരിപാടികൾ എന്നിവയ്ക്ക് ഇൻഡോറിൽ പരമാവധി 100, ഔട്ട്ഡോറിൽ പരമാവധി 200 പേരെയും അനുവദിക്കും. 10 മാസത്തിലേറെയായി കലാപരിപാടികൾ നടത്താനാകുന്നില്ല. അത് മൂലം കലാകാരൻമാർ ബുദ്ധിമുട്ടിലാണ്. ആ ആശങ്ക കണക്കിലെടുത്താണ് ഈ തീരുമാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.