തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയപ്പെട്ടതിന് പിന്നാലെ കോൺഗ്രസിൽ കലാപക്കൊടി ഉയർത്തി കെ സുധാകരൻ. പാർട്ടിയെ നയിക്കുന്ന നേതാക്കൾക്ക് കഴിവില്ലാത്തതിനാലാണ് കോൺഗ്രസുകാർ ബിജെപിയിലേക്ക് പോകുന്നത്. തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപിയുടെ വളർച്ച കോൺഗ്രസിന്റെ വലിയ വീഴ്ചയാണ്.കെ പി സി സിക്ക് ആജ്ഞ ശക്തിയുള്ള നേതൃത്വത്തിന്റെ അഭാവമുണ്ട്.വ്യക്തിതാൽപര്യങ്ങൾക്കും ശുപാർശയ്ക്കും അതീതമായ നേതൃനിര വേണമെന്നും കെ സുധാകരൻ എം പി പറഞ്ഞു.
കെ പി സി സി യിലും ജില്ലാതലത്തിലും അടിമുടി മാറ്റം ആവശ്യമാണ്.ഹൈക്കമാന്റ് തന്നെ അഴിച്ചുപണിക്ക് നേരിട്ട് ഇടപെടണം. ഡൽഹിയിൽ പോയി രാഹുൽ ഗാന്ധിയെ കേരളത്തിലെ വിഷയങ്ങൾ ധരിപ്പിക്കും. നേതാക്കൾ ജില്ല സംരക്ഷിക്കണം.മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും ജില്ലയിൽ കോൺഗ്രസ് പിന്നിലായതിൽ ആത്മപരിശോധന നടത്തണം.ഇത്തവണ താൻ മറ്റിടങ്ങളിൽ പോകാഞ്ഞത് കണ്ണൂർ ജില്ല സംരക്ഷിക്കാനായാണ്. സ്വന്തം ജില്ലയിൽ റിസൾട്ട് ഉണ്ടാക്കാൻ സാധിക്കാത്ത നേതാവിന് കേരള രാഷ്ട്രീയത്തിൽ പ്രസക്തിയില്ല എന്നെനിക്കറിയാമെന്നും സുധാകരൻ പറഞ്ഞു.
കേരള കോൺഗ്രസ് ജോസ് കെ മാണി യു ഡി എഫ് വിട്ടത് ദുരന്തമായി. മാണി കോൺഗ്രസിനെ പുറത്താക്കിയത് മധ്യകേരളത്തിൽ വലിയ ദുരന്തമാണ് ഉണ്ടാക്കിയത്.വലിയ വിഭാഗം അണികളും ജോസ് കെ മാണിയുടെ കൂടെയാണെന്ന് തെളിഞ്ഞു. ജോസ് വിഭാഗത്തെ പുറത്താക്കരുതെന്നായിരുന്നു അന്നും ഇന്നും തന്റെ നിലപാട്. പറ്റുമെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നെ മാണി വിഭാഗത്തെ മുന്നണിയിലേക്ക് മടക്കി കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കോൺഗ്രസ്സിലെയും യുഡിഎഫിലെയും അനൈക്യം തിരിച്ചടിയായി.പാർട്ടിയിൽ ചർച്ച ചെയ്യാതെ മുല്ലപ്പള്ളി രാമചന്ദ്രൻ പറയുന്ന അഭിപ്രായങ്ങൾ കോൺഗ്രസിന്റെതല്ലെന്നും കണ്ണൂർ എം പി കെ സുധാകരൻ വ്യക്തമാക്കി.