നയതന്ത്ര ബാഗേജുവഴിയുള്ള സ്വർണ്ണക്കടത്തിൽ കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് ജാമ്യം. കേസിൽ കസ്റ്റംസ് കുറ്റപത്രം സമർപ്പിക്കാത്ത പശ്ചാത്തലത്തിലാണ് എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതി ശിവശങ്കറിന് സ്വാഭാവിക ജാമ്യം അനുവദിച്ചത്.
എന്നാൽ ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയില്‍ അപേക്ഷ നൽകി. ഒന്നരക്കോടി രൂപയുടെ ഡോളർ കടത്തിൽ ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ.ഡോളർ കടത്ത് കേസിൽ ശിവശങ്കറിനെതിരെ ശക്തമായ തെളിവുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.ഇതേ തുടർന്ന് കേസിൽ എം.ശിവശങ്കറെ ബുധനാഴ്ച ഹാജരാക്കാൻ കോടതി ഉത്തരവിട്ടു.
അതേസമയം ശിവശങ്കറിനെതിരെ ഇ ഡി രജിസ്റ്റർ ചെയ്ത കേസിൽ ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് ഹൈക്കോടതി വിധി പറയും.ഹൈക്കോടതി ജാമ്യം നൽകിയാലും ഡോളർ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഢിയിലായതിനാല്‍ ശിവശങ്കറിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാൻ സാധിക്കില്ല.