തിരുവനന്തപുരം; നഗരസൗന്ദര്യ വത്കരണത്തിന്റെ ഭാഗമായി തലസ്ഥാന നഗരത്തിലെ സർക്കാർ സ്ഥാപങ്ങളുടെ ചുവരുകളിൽ ആർട്ടിസ്റ്റുകൾ വർണ്ണാഭവമാക്കിയ ആർട്ടീരിയ പദ്ധതി നഗരത്തിലെ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഇതിനായി ഡിറ്റിപിസിയോട് പ്രത്യേക പദ്ധതി തയ്യാറാക്കാൻ മന്ത്രി നിർദ്ദേശം നൽകി. സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ച് 2015 ൽ നടപ്പിലാക്കിയ ആർട്ടീരിയ യുടെ മൂന്നാം ഘട്ട നവീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സ്റ്റാച്യൂവിലെ സെൻട്രൽ സ്റ്റേഡിയത്തിലെ ചുറ്റുമതിൽ , എ ജി ഓഫീസിന് മുന്നിലെ മതിൽക്കെട്ട്, സഹകരണ ബാങ്കിന്റെ ഓവർബ്രിഡ്ജിലുള്ള കെട്ടിടത്തിന്റെ ചുവര്, യു സി ഒ ബാങ്കിന്റെ ഓവർബ്രിഡ്ജിലുള്ള കെട്ടിടം, മ്യൂസിയത്തിന്റെ ചുറ്റുമതിൽ, നക്ഷത്രബംഗ്ലാവിന്റെ മുന്നിലെ ചുവര്, കാനറ ബാങ്ക് കെട്ടിടം, സ്റ്റാച്യു, എസ് എം വി സ്കൂൾ, ഓവർബ്രിഡ്ജിലെ ചുവര്, സെന്റ് ജോസഫ് സ്കൂൾ, പാളയം അണ്ടർപാസ്സ്, ബൈപാസ് എം ജി എം സ്കൂളിന് സമീപത്തെ ചുവരുകൾ, ടൈറ്റാനിയം ചുറ്റുമതിൽ, ദുരന്ത നിവാരണ അതോറിറ്റി കെട്ടിടം എന്നിവിടങ്ങിലാണ് പുതിയതായി ചിത്രങ്ങൾ വരയ്ക്കുക.
നഗര സൗന്ദര്യ വത്കരണം വളരെ പ്രധാനപ്പെട്ടതാണ്. ആർട്ടീരിയെപ്പോലെയുള്ള സൃഷ്ടി അഞ്ച് വർഷമായി പരിപാലിക്കാനായത് നഗരവാസികളുടെ പിൻതുണ കൊണ്ടാണ്. ആർട്ട് ഗാലറിയിൽ പോകാതെ ജനങ്ങൾക്ക് നല്ലപെയിന്റിംഗ് കാണാനുള്ള അവസരമാണ് ആർട്ടീരിയ സൃഷ്ടിച്ചത്. കടലാസിലും, ക്യാൻവാസിലും ഒരുങ്ങിയിരുന്ന ചിത്രകലയെ തെരുവിൽ ജനാധിപത്യരീതിയിൽ ജനകീയമാക്കിയത് ആർട്ടീരിയ ആണെന്നും മന്ത്രി പറഞ്ഞു. ആളുകൾക്ക് മനസിലാകുന്ന ഭാഷയിലാണ് ആർട്ടീരിയിലെ കലാകാരൻമാരുടെ സൃഷ്ടികളെന്നും മന്ത്രി കൂട്ടി ചേർത്തു. ഇതോടൊപ്പം തിരുവിതാംകൂറിലെ പൈതൃക കെട്ടിടങ്ങൾ ആധുനിക ലൈറ്റിംഗ് സംവിധാനത്തോടൊ നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
തലസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങളുടെ മതിലുകളിലും, ചുരവുകളിലുമൊക്കെ പോസ്റ്റർ പതിച്ചും, മറ്റും വൃത്തി ഹീനമായി കിടന്ന സമയത്ത് 2015 ൽ ജില്ലാ കളക്ടറായിരുന്ന ബിജുപ്രഭാകർ ഐഎഎസിന്റെ നേതൃത്വത്തിലാണ് ഇത്തരം ഒരു ആശയം വെച്ചത്. തുടർന്ന് തലസ്ഥാനത്തെ ആർട്ടിസ്റ്റുകളുടെ കൂട്ടായ്മ മുന്നോട്ട് വരുകയും, ഡിറ്റിപിസിയുടെ നേതൃത്വത്തിൽ ഈ പദ്ധതി ആരംഭിക്കുകയുമായിരുന്നു. . ഇതിനെ തുടർന്ന് ടൂറിസം വകുപ്പുമായി ചേർന്ന് കൊണ്ട് യൂണിവേഴ്സിറ്റി സ്റ്റേഡിയം, ചന്ദ്രശേഖരൻനായർ സ്റ്റേഡിയം, മസ്ക്കറ്റ് ഹോട്ടൽ, ടൂറിസം ഡയറക്ടറേറ്റ് , കോർപ്പറേഷൻ, മ്യൂസിയം എന്നിവയുടെ പുറം ചുരവുകളിലും , മതിലുകളിലും 25 കലാകാൻമാരുടെ നേതൃത്വത്തിൽ 2015 ലും 16 ലുമായി രണ്ട് ഘട്ടമായി ചിത്രങ്ങൾ വരച്ച് മനോഹരമാക്കുകയായിരുന്നു. ചിത്രം വരച്ച ശേഷം മൂന്ന് വർഷമാണ് ഈ പദ്ധതി നിലനിൽക്കുമെന്ന് കരുതിയിയുന്നത്. എന്നാൽ അഞ്ച് വർഷം മനോഹരമായി തുടർന്നതിനെ തുടർന്നാണ് നവീകരിക്കാൻ തീരുമാനിച്ചത്.
സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡിന് ആണ് നവീകരണ ചുതല. നവീകരണ കമ്മിറ്റി ചെയർമാൻ വി. കെ. പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിച്ചു. ബിജുപ്രഭാകർ ഐഎഎസ്, ക്യുറേറ്റർ ജി. അജിത് കുമാർ, കോ- ക്യൂറേറ്റർ അശോക്, സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡ് പ്രോജക്ട് ഹെഡി സുകേഷ് പിള്ള തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ കാപ്ഷൻ ; ആർട്ടീരിയയുടെ നവീകരണ പ്രവർത്തനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പെയിന്റ് ചെയ്ത് നിർവ്വഹിക്കുന്നു. വി.കെ പ്രശാന്ത് എംഎൽഎ, ബിജുപ്രഭാകർ ഐഎഎസ് തുടങ്ങിയവർ സമീപം.