അന്തരിച്ച പ്രശസ്ത കവി അനില്‍ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യണമെന്ന ആവശ്യവുമായി ബന്ധുക്കള്‍. കായംകുളം പൊലീസ് സ്റ്റേഷനിലെത്തിയാണ് ബന്ധുക്കള്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇതേത്തുടര്‍ന്ന് അനില്‍ പനച്ചൂരാന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമാര്‍ട്ടം ചെയ്യും. കായംകുളം പോലീസ് തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്.
പോസ്റ്റ് മാര്‍ട്ടത്തിന് ശേഷമാകും സംസ്കാരം സംബന്ധിച്ചുള്ള കാര്യത്തിൽ തീരുമാനമെടുക്കുക.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്നലെ രാത്രിയായിരുന്നു അനില്‍ പനച്ചൂരാന്റെ അന്ത്യം സംഭവിച്ചത്. ഇന്നലെ രാവിലെ കൂട്ടുകാർക്കൊപ്പം ക്ഷേത്രത്തിലേയ്ക്ക് പോയ സമയത്ത് തലചുറ്റൽ അനുഭവപ്പെടുകയും തുടർന്ന് കായംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
അവിടെനിന്ന് കരുനാഗപ്പള്ളി ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലും എത്തിച്ചു. കിംസ് ആശുപത്രിയിലെത്തി അരമണിക്കൂറിനു ശേഷം മരണം സംഭവിച്ചു.മരണകാരണം ഹൃദയാഘാതമാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ സൂചിപ്പിച്ചു. അനില്‍ പനച്ചൂരാന് കൊറോണ വൈറസ് ബാധിതനായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.