സംസ്ഥാനത്ത് നിലവിൽ കെപിസിസിയില്‍ നേതൃമാറ്റത്തിനുള്ള സാഹചര്യമില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. കെപിസിസിയില്‍ നേതൃമാറ്റം ഉണ്ടാവില്ലെന്ന് എഐസിസി നേതൃത്വം വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ തത്കാലം നേതൃമാറ്റമുണ്ടാവില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ പരാജയത്തിന് കാരണം നേതൃത്വത്തിന്റെ പോരായ്മ ആണെന്ന് കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാണ്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുമെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്ത് എത്തിയിരുന്നു. തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനത്തില്‍ യുഡിഎഫ് ഘടകകക്ഷികളും അതൃപ്തി പ്രകടിപ്പിച്ചു. തുടര്‍ന്നാണ് കെപിസിസിയില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമായത്.