മലപ്പുറത്ത് നരേന്ദ്ര മോദിയോടുള്ള അടങ്ങാത്ത ആരാധനയാല്‍ ബി.ജെ.പിക്ക് വേണ്ടി മത്സരിക്കുന്നു എന്ന മാധ്യമങ്ങളുടെ വമ്പൻ പ്രചാരണ പിൻബലത്തിൽ ഇറങ്ങിയ വണ്ടൂരിലെ ബി.ജെ.പി സ്ഥാനാർഥി ടി.പി സുൽഫത്തിന് ആകെ ലഭിച്ചത് 56 വോട്ട്. വണ്ടൂർ പഞ്ചായത്തിലെ ആറാം വാർഡ് സ്ഥാനാർഥിയാണ് ശാന്തി നഗർ കൂറ്റൻ പാറ സ്വദേശിനിയായ ടി.പി. സുൽഫത്ത്. ഇവിടെ 961 വോട്ടുകൾ നേടി യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായ സീനത്താണ് വിജയിച്ചത്. ഇടത് സ്ഥാനാർഥി അൻസ് രാജന് 650 വോട്ടുകൾ ലഭിച്ചു.
മുത്തലാഖ് ബിൽ പോലുള്ള വിഷയങ്ങളിൽ മുസ്ലിം സ്ത്രീകൾ ബി.ജെ.പിക്ക് അനുകൂലമായി ചിന്തിക്കുമെന്നായിരുന്നു സുൽഫത്തിന്റെ വാദം. 2014ൽ മോദി അധികാരത്തിലേറിയത് മുതൽ അദ്ദേഹത്തിന്റെ ആരാധികയാണെന്ന് അവകാശപ്പെട്ട സുൽഫത്ത്പൗരത്വനിയമത്തെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോൾ കിട്ടിയ മറുപടി പഠിച്ചിട്ടില്ലെന്നായിരുന്നു. സുൽഫത്തിന്റെ ഭർത്താവ് വിദേശത്താണ്.