സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് ലോക്നാഥ് ബെഹ്റയെ മാറ്റണോയെന്നതില്‍ തീരുമാനം അടുത്ത മാസത്തോടെ ഉണ്ടാകും. വിഷയത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനമാണ് നിരനായകമാകുന്നത്.എന്നാൽ ഏതെങ്കിലും എഡിജിപിക്ക് നിയമസഭ തിരഞ്ഞെടുപ്പിന്റെ ചുമതല നല്കി ബെഹ്റയെ പോലീസ് മേധാവി സ്ഥാനത്ത് നിലനിര്‍ത്താനും ആലോചനയുണ്ട്.ലോക്നാഥ് ബെഹ്റ കഴിഞ്ഞ നാല് വര്‍ഷമായി സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് തുടരുകയാണ്.നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് മൂന്ന് വര്‍ഷം ഒരേ പദവിയില്‍ തുടരുന്ന പോലീസ് ഉദ്യോഗസ്ഥരെ മാറ്റണമെന്ന് നിയമമുണ്ട്.ഈ നിയമം ബെഹ്റയ്ക്ക് തിരിച്ചടിയാകും.ഇതാണ് ബെഹ്റയുടെ മാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.
ചീഫ് സെക്രട്ടറിയുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഔദ്യോഗിക ചര്‍ച്ചകള്‍ അടുത്ത മാസമേ ആരംഭിക്കു. ബെഹ്റയെ മാറ്റുന്നത് സംബന്ധിച്ച് സര്‍ക്കാരും അന്തിമ തീരുമാനമെടുത്തിട്ടില്ല. അതിനാല്‍ തിരഞ്ഞെടുപ്പിന്റെ ചുമതല ഏതെങ്കിലും എഡിജിപിക്ക് നല്കി ബെഹ്റയെ നിലനിര്‍ത്താനാണ് ആലോചന.
കൂടാതെ അടുത്ത ജൂൺ വരെയാണ് അദേഹത്തിന്റെ കാലാവധി. വിരമിക്കാന്‍ ആറ് മാസം മാത്രമുള്ള സമയത്ത് സ്ഥലം മാറ്റരുതെന്ന ചട്ടവും ബെഹ്റയ്ക്ക് അനുഗ്രഹയി മാറിയേക്കാം. അങ്ങനെയെങ്കില്‍ പിണറായി സർക്കാരിന്റെ ഭരണത്തിന്റെ തുടക്കം മുതല്‍ ഒപ്പമുള്ള ബെഹ്റയെ തെരഞ്ഞെടുപ്പിലും ഒപ്പം നിര്‍ത്താനാവും സര്‍ക്കാര്‍ ശ്രമം.ഈ തീരുമാനം തിരഞ്ഞെടുപ്പ് കമ്മിഷന് അനുവദിച്ചില്ലങ്കില്‍ മാത്രം മാറ്റത്തിലേക്കു കടക്കും.
ബെഹ്റ പോലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറിയാൽ ആര്.ശ്രീലേഖ, ഋഷിരാജ് സിങ്, ടോമിന് തച്ചങ്കരി, അരുണ്‍കുമാര്‍ സിന്‍ഹ, സുദേഷ്കുമാര്‍ എന്നിവരാണ് ഡിജിപി പദവിക്കായി പരിഗണനയിലുള്ളവർ.ഈ മാസം ആര്.ശ്രീലേഖ വിരമിക്കും.ആറ് മാസമെങ്കിലും കാലാവധിയുള്ളരെ പൊലീസ് മേധാവിയാകാവൂവെന്ന മാനദണ്ഡം നിലനിൽക്കുന്നതിനാൽ ജൂലായില്‍ വിരമിക്കുന്ന ഋഷിരാജ് സിങിന് സാധ്യത കുറവാണ്.കൂടാതെ സാധ്യത പട്ടികയിലുള്ള എസ്പിജി ഡയറക്ടർ അരുണ്‍കുമാര്‍ സിന്‍ഹ സംസ്ഥനത്തേക്ക് മടങ്ങാനും സാധ്യത വളരെ വിരളമാണ്.അങ്ങനെയെങ്കിൽ ടോമിന് തച്ചങ്കരിക്കോ സുദേഷ്കുമാറിനോ നറുക്ക് വീഴും.എന്തായാലും പോലീസ് മേധാവി സ്ഥാനത്തിനായുള്ള ചരടുവലികള്‍ സജീവവുമാണ്.